മെക്സിക്കോ സിറ്റി: ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റഫറി ഉയർന്നത് മൂന്ന് റെഡ് കാർഡുകൾ. 23-ാമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ആസ്റ്റക്ക സ്റ്റേഡിയത്തിൽ മൂന്ന് റെഡ് കാർഡുകൾ ഉയർന്നത്. പെലെയും മാറഡോണയും ലോകകപ്പ് ഉയർത്തിയ മണ്ണിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ചരിത്ര സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസുമാണ് റെഡ് കാർഡ് കണ്ടത്.
മെക്സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്സിന് പുറത്ത് വീഴ്ത്തിയതിനാണ് 50-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയ്ക്കു നേരെ റഫറി റെഡ് കാർഡുയർത്തിയത്. മെക്സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാൽ റഫറി നേരിട്ട് റെഡ് കാർഡുയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 84-ാം മിനിറ്റിൽ അൽവരാഡോയ്ക്കെതിരായ ഫൗളിന് തെംബ സാനെയ്ക്ക് റെഡ് കാർഡ്. ഇതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.
ഇഞ്ചുറി ടൈമിലേക്ക് കളി കടന്നതിനു പിന്നാലെ ഖുലിസോ മുദാവുവിനെതിരേ പരുക്കൻ കളി പുറത്തെടുത്തതിനാണ് മെക്സിക്കോ താരം സെസാർ മൊണ്ടെസിനും റെഡ് കാർഡ് കിട്ടിയത്. അതിനിടെ മൂന്ന് വ്യത്യസ്ത ഫുട്ബോൾ ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന റിക്കാർഡ് ആസ്റ്റക്ക സ്റ്റേഡിയത്തിന് സ്വന്തമായി.